റമദാനിനെ മൂന്നായി തിരിച്ചിട്ടുണ്ടോ?

റമദാൻ മാസം ആഗതമാകുമ്പോൾ പൊതുവെ നാടുകളിൽ നമസ്കാര സമയവും അതേപോലെ റമദാനിനെ മൂന്നു പത്തായി തിരിച്ചിട്ടുണ്ടെന്നും അതിൽ പ്രത്യേകം പ്രാര്ഥനയുണ്ടെന്നും പറഞ്ഞു കാർഡുകൾ വിതരണം ചെയ്തുവരുന്നുണ്ട് . അതേപോലെ പള്ളികളിൽ നമസ്ക്കാരാനന്തരം ഓരോ പത്തിലും പ്രത്യേക പ്രാർത്ഥനയും ചൊല്ലാറുണ്ട് . ഇസ്‌ലാമിക പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതല്ല  ഈ സമ്പ്രദായം? ഇതിനെ കുറിച്ചു രേഖപ്പെട്ടുകിടക്കുന്ന ഹദീസ്  പ്രാമാണികവുമല്ല .ദുർബല ഹദീസുകളുടെ സ്വാധീനം ഇസ്ലാമിക സമൂഹത്തിൽ നന്നേ ഉണ്ടെന്നുള്ളതിനുള്ള ഒരു തെളിവും കൂടിയാണ് ഈ സമ്പ്രദായം.


സൽമാൻ (റ) നിന്നും ശഅബാനിന്റെ അവസാനത്തിൽ നബി (സ) ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു : "ജനങ്ങളെ അനുഗ്രഹീതമായ ഒരു മാസം നിങ്ങൾക് സമാഗതമാകുന്നു , ആ മാസത്തിലാണ് ലൈലത്തുൽ ഖദർ ഉള്ളത് അത് ആയിരം മാസത്തേക്കാൾ ശ്രേഷ്ട്ടമായതാണ് ...................................ഈ മാസത്തിന്റെ  ആദ്യഭാഗം കാരുണ്യത്തിന്റെയും മധ്യഭാഗം പൊറുക്കലിനെ തേടലും അവസാനം നരകത്തിൽ നിന്നും മോചനം നേടുന്നതിനുമുള്ളതാണ്" [ ഇബ്ൻ ഖുസൈമ 1887 , ബൈഹഖി ശുഅബുൽ ഈമാൻ 7/ 216 , മുൻദിരീ 2/ 95 ].

പ്രസ്തുത ഹദീസ് റിപ്പോർട്ട് ചെയ്യുന്ന അലിയ്യിബ്നു സൈദിബ്‌നു  ജൂദ്ആൻ സ്വീകാര്യനല്ല. ഇമാം ഇബ്ൻ സഅദ്  പറഞ്ഞു : "ഇയാൾ ദുർബലനാണ് തെളിവിനു കൊള്ളുകില്ല". ഇമാം അഹമ്മദും , ഇമാം നസായിയും , ഇബ്ൻ മുഈനും ,ഇബ്ൻ ഖുസൈമയും , ജൗസിജാനിയും മറ്റുള്ളവരും ഇദ്ദേഹം ദുര്ബലനാണെന്ന് പറഞ്ഞു.
[സിയാർ - ദഹബി 5/ 207 ]. ഇമാം ഇബ്ൻ മുഈൻ പറഞ്ഞു : ഇയാൾ ദുർബലനാണ്. അബൂ സുർ അത്ത് പറഞ്ഞു : ഇയാൾ പ്രബലനല്ല. [തഹ്ദീബ് അൽ കമാൽ 4070].

അത്യന്തം ദുർബലമായ ഹദീസാണിത്.അതിനാൽ അത് തെളിവിനു കൊള്ളുകില്ല. പൂർവികരായ മുഹദ്ദിസുകൾ തന്നെ കാര്യം വ്യക്തമാക്കിയതുമാണ്. ഇമാം ഇബ്ൻ ഹജർ അസ്‌കലാനി പറയുന്നു :  "ഇബ്ൻ ഖുസൈമ ഉദ്ധരിച്ച ആ ഹദീസ് ദുർബലമാണ്"[ തൽഖീസ് 3/ 1121 ]. ഈ ഹദീസ് ഇമാം ഉഖൈലി തന്റെ ദുഅഫാഉൽ കബീറിൽ കൊടുക്കുന്നു (2/ 162).

പക്ഷെ ഈ കാര്യം മുസ്ലീങ്ങൾക്കിടയിൽ വളരെ പ്രചാരത്തിലുണ്ട് . അവർ റമദാനിനെ മൂന്നു പത്തായി തിരിച്ചു പ്രത്യേകം നബിചര്യയിലില്ലാത്ത ചില ചടങ്ങുകളൊക്കെ നടത്തുകയും ചെയ്യുന്നു. അതുപോലെ ചില പ്രത്യേക ദുആകളും ചൊല്ലുന്നു . യഥാർത്ഥത്തിൽ മുഹമ്മദ് നബി [സ] കൊണ്ടുവന്ന മതത്തിൽ ഇതെല്ലാമുണ്ട്‌ എന്ന ധാരണയിൽ പാമര ജനങ്ങൾ ഇതൊക്കെ അനുഷ്ഠിക്കുന്നു. റമദാൻ മുഴുവനും പൊറുക്കലിനെ തേടാനും കാരുണ്യം പ്രതീക്ഷിക്കാനും നരകമോചനത്തിനും വേണ്ടിയുള്ളതാണ്. ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാവിൽ എന്ത് പ്രാർത്ഥന ചൊല്ലണം എന്ന് നബിയോട് ചോദിച്ചപ്പോൾ നബി (സ) പഠിപ്പിച്ച ഒരു പ്രാർത്ഥന സ്വഹീഹായി വന്നിട്ടുണ്ട് .
حَدَّثَنَا عَلِيُّ بْنُ مُحَمَّدٍ، حَدَّثَنَا وَكِيعٌ، عَنْ كَهْمَسِ بْنِ الْحَسَنِ، عَنْ عَبْدِ اللَّهِ بْنِ بُرَيْدَةَ، عَنْ عَائِشَةَ، أَنَّهَا قَالَتْ يَا رَسُولَ اللَّهِ أَرَأَيْتَ إِنْ وَافَقْتُ لَيْلَةَ الْقَدْرِ مَا أَدْعُو قَالَ ‏ "‏ تَقُولِينَ اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي ‏"

"അല്ലാഹുവെ നീയാണ് പൊറുത്തു തരുന്നവൻ പൊറുത്തു തരുന്നതിനെ നീ ഇഷ്ട്ടപെടുന്നു അതിനാൽ നീ എനിക്ക് പൊറുത്തു തരണേ"
[ ഇബ്ൻ മാജ 3850 ,തിര്മുദി 3513 ]

അതിനാൽ  റസൂൽ [സ]ക്ക്  അന്യമായ കാര്യങ്ങൾ മതമായി വിശ്വസിക്കുന്നത്  ഒരു സത്യവിശ്വാസിക്ക് ചേർന്നതല്ല. അതുകൊണ്ട് അത്തരം ബിദ്അത്തുകളിൽ നിന്നും വിട്ടുനിൽക്കലാണ് വിശ്വാസിക്ക്  ഉത്തമം .

by ശാഹിദ്‌ മൂവാറ്റുപുഴ

ആത്മശുദ്ധീകരണത്തിന്റെ വസന്തോൽസവം

വിശുദ്ധ റമസാൻ വീണ്ടും സമാഗതമായി. ആത്മവിശുദ്ധിയുടെയും സൽസ്വഭാവത്തിന്റെയും സമുന്നതങ്ങളായ അധ്യാപനങ്ങളുമായാണു റമസാൻ വന്നെത്തുന്നത്. ആരാധന എന്നതിനെക്കാളുപരി മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന പരിശീലനമാണു വ്രതം.

മനസ്സിലെ അഴുക്കുകൾ കഴുകിക്കളഞ്ഞു ശുദ്ധിവരുത്താനുള്ള വലിയ അവസരമാണിത്. ഭൗതിക താൽപര്യങ്ങളെ അതിജീവിക്കാവുന്ന വിധം ആത്മാവിനെയും മനസ്സിനെയും വളർത്തിയെടുക്കാനുള്ള ശക്തിയുണ്ട് വ്രതാനുഷ്ഠാനത്തിന്. എല്ലാ മതങ്ങളിലും വ്രതാനുഷ്ഠാനമുണ്ട്.

‘സത്യവിശ്വാസികളേ, നിങ്ങൾക്കു മുൻപുള്ളവർക്കു വ്രതാനുഷ്ഠാനം നിയമമാക്കിയ പോലെ നിങ്ങൾക്കും വ്രതാനുഷ്ഠാനം നിയമമാക്കിയിരിക്കുന്നു; നിങ്ങൾ സൂക്ഷ്മശാലികളായി ജീവിക്കാൻ’(2:183) എന്നു ഖുർആൻ പ്രസ്താവിക്കുന്നു.

ഹൈന്ദവ, ക്രൈസ്തവ, ജൂത സമൂഹങ്ങൾക്കെല്ലാം വ്രതാനുഷ്ഠാനങ്ങൾ ഉണ്ട്–അവയുടെ സമയവും രീതിയും വ്യത്യസ്തമാണെങ്കിലും. വ്രതം (നോമ്പ്) എന്നത് എല്ലാവരും ആഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കാര്യമാണ്.

വ്രതം മനുഷ്യജീവിതത്തെ വലിയ പരിവർത്തനങ്ങൾക്കു വിധേയമാക്കും. വ്രതം നിയന്ത്രണം പരിശീലിപ്പിക്കും. അനിയന്ത്രിതമായി ജീവിച്ചുപോരുന്ന, ഇഷ്ടപ്പെട്ടതെല്ലാം ഏതുനേരത്തും ഭക്ഷിക്കുകയും തോന്നിയതെല്ലാം പറയുകയും ചെയ്യുന്ന ആളുകൾക്ക് സമ്പൂർണമായ ഒരു നിയന്ത്രണം വരുത്താൻ നോമ്പിനു കഴിയും. സൗമ് എന്നാണു നോമ്പിന് അറബി ഭാഷയിൽ പ്രയോഗത്തിലുള്ള പദം. അടങ്ങുക, ഒതുങ്ങുക എന്നെല്ലാമാണ് അതിനർഥം.

ജീവിതത്തിൽ അച്ചടക്കവും ഒതുക്കവും വരുത്താൻ വ്രതം കൊണ്ടു സാധ്യമാകണം എന്നാണ് അതിന്റെ താൽപര്യം. റമസാൻ മാസത്തിലാണു മുസ്‌ലിംകൾ നിർബന്ധമായും വ്രതമനുഷ്ഠിക്കേണ്ടത്. ഐച്ഛികമായ വ്രതം വേറെയുമുണ്ട്. ഉണ്മപ്രഭാതം മുതൽ സൂര്യാസ്തമയം വരെയുള്ള പകൽ നേരമാണു വ്രതത്തിന്റെ സമയം. ഈ സമയത്ത് അന്നപാനീയങ്ങൾ പാടേ ഉപേക്ഷിക്കണം.

നാവിനെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും സൂക്ഷ്മതയോടെ ജീവിക്കുകയും വേണം. മനുഷ്യ മനസ്സിൽ ദൈവഭയവും സൂക്ഷ്മതയും വർധിപ്പിക്കാനും ജീവിതവിശുദ്ധി കൈവരിക്കാനുമുള്ള പ്രായോഗിക പരിശീലനമാണു വ്രതം. ആത്മീയവും മാനസികവും ശാരീരികവുമായ വൻനേട്ടങ്ങൾ അതുമുഖേന സിദ്ധിക്കാനുണ്ട്.

ശരീരേച്ഛയ്ക്കടിമപ്പെട്ടു ജീവിക്കുന്നതിലൂടെയാണു പാപങ്ങൾ ഉണ്ടായിത്തീരുന്നത്. ആ ശരീരേച്ഛയെ കടിഞ്ഞാണിടാനും നിയന്ത്രണവിധേയമാക്കാനുമുള്ള കഴിവുനേടുക എന്നതാണു വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസികൾക്കുണ്ടാകുന്ന പ്രധാനനേട്ടം.

വിശപ്പിന്റെ വിളിയെത്തുമ്പോൾ കയ്യിൽ കിട്ടുന്നതെന്തും ഭക്ഷിക്കാനാണു മനുഷ്യർ ശ്രമിക്കാറുള്ളത്. എന്നാൽ എത്രനല്ല ഭക്ഷണമായാലും വിശപ്പുള്ള സമയത്ത് മറ്റാരും കാണാനില്ലാത്ത സാഹചര്യത്തിൽ പോലും നോമ്പുകാരൻ ഭക്ഷിക്കാറില്ലല്ലോ. എന്ത് കഴിക്കാമെന്നും എന്ത് സംസാരിക്കാമെന്നുമെല്ലാമുള്ളതിന് അല്ലാഹു ഏർപ്പെടുത്തിയ നിയന്ത്രണം അവൻ ശീലിക്കുന്നു എന്നതിന്റെ സൂചനയാണത്.

അടുത്ത ഒരു റമസാൻ കാലം വരെ ധർമനിഷ്ഠയുള്ള ജീവിതം നയിക്കാനുള്ള ഊർജം ഈ റമസാൻ കൊണ്ടു ലഭിക്കണം. ആവർത്തിച്ചു വരുന്ന ആരാധനാകർമങ്ങൾ മനുഷ്യനെ സമൂല പരിവർത്തനത്തിനു വിധേയനാക്കും. വ്രതത്തിന്റെ ഫലമായി പറഞ്ഞ ‘നിങ്ങൾ സൂക്ഷ്മശാലികളായി ജീവിക്കാൻ’ എന്നത് ഈ ലോകത്തു തന്നെ നമുക്ക് അനുഭവിക്കാൻ സാധിക്കും.

എല്ലാ ആരാധനകളുടെയും ആത്യന്തികമായ ലക്ഷ്യം ദൈവത്തിൽ നിന്നുള്ള പ്രതിഫലമാണ്. അതു പക്ഷേ, പരലോകത്താണ്. എന്നാൽ, എല്ലാ ആരാധനകൾക്കും സാമൂഹികമായ ഫലവും പരിവർത്തനവുമുണ്ട്. സൂക്ഷ്മശാലികളായി ജീവിക്കുക എന്നത് അത്തരത്തിലുള്ള ഒരു ഫലമാണ്.

വ്രതമനുഷ്ഠിച്ച മനുഷ്യനെ ആരെങ്കിലും ഉപദ്രവിക്കുകയോ ചീത്തപറയുകയോ ആണെങ്കിൽ പോലും അതുപോലെ തിരിച്ചു പറയുകയോ പ്രവർത്തിക്കുകയോ ചെയ്തു കൂടാ എന്നാണു പ്രവാചകാധ്യാപനം. ‘ഞാൻ നോമ്പുകാരനാണ്’ എന്ന മറുപടിയിൽ പ്രതികരണം ഒതുക്കാനാണു പ്രവാചകനിർദേശം. അതിൽ എല്ലാമുണ്ട്.

താങ്കൾ എന്തുതന്നെ ചെയ്താലും അതേ പോലെ പ്രതികരിക്കാൻ ഈ നോമ്പുനേരത്ത് നിവൃത്തിയില്ല എന്ന സൂചനയാണത്. വിട്ടുവീഴ്ചയും ക്ഷമയും പരിശീലിക്കപ്പെടുകയാണിവിടെ.

ശരീരവും മനസ്സും ചേർന്നതാണു മനുഷ്യൻ. ഏതെങ്കിലും ഒന്ന് മാത്രമായി നിലനിൽക്കില്ല. അവ പരസ്പര പൂരകങ്ങളാണ്. മനസ്സ് ശുദ്ധമാകുന്തോറും അതിന്റെ സ്വാധീനം പ്രവൃത്തിയിലും അവന്റെ ശരീരത്തിലും കാണാനാകും. മനസ്സിനെ കൂടുതലായി നിയന്ത്രിച്ചുനിർത്താൻ സാധിക്കുന്നവർക്കാണു കൂടുതലായി വിശുദ്ധി കൈവരിക്കാനാവുക.

പട്ടിണി കൊണ്ടും സാമ്പത്തിക ഞെരുക്കങ്ങൾ കൊണ്ടും കഷ്ടതയനുഭവിക്കുന്ന പാവങ്ങൾ ഏറെയുണ്ട്. ഇവരുടെ കഷ്ടതകൾ പറഞ്ഞറിയുന്നതിനപ്പുറം അനുഭവിച്ചു മനസ്സിലാക്കാൻ വ്രതാനുഷ്ഠാനം കൊണ്ടു സാധിക്കും. വിശപ്പും ദാഹവും ക്ഷീണവുമെല്ലാം ഒരു നോമ്പുകാരന് അനുഭവിച്ചറിയാൻ കഴിയും.

തന്റെ ചുറ്റുപാടുമുള്ളവരുടെ പ്രയാസങ്ങളെ അനുഭവിച്ചു മനസ്സിലാക്കാൻ കഴിയുന്നു എന്നത് നോമ്പിന്റെ ഒരു സാമൂഹികവശമാണ്. ഈ അറിവ് മുന്നോട്ടുള്ള ജീവിതത്തിൽ വലിയ പരിവർത്തന ചിന്തയായി മാറേണ്ടതുണ്ട്.

by ഡോ. ഹുസൈൻ മടവൂർ

© manoramaonline